Sunday, June 5, 2011

ഇത് ഒരു പഴയ കവി....


ഓര്‍മയില്‍..
അന്ന് കവിത:-
എഴുതുവാന്‍ അറിവുവേണം,
അതിനു തെളിവ് വേണം.
തെളിവിനായ് ഇടവിടാതെ 
ഘനമേറിയ സംസ്കൃത -
പ്പയറ്റുവേണം.

വരിയിലൊരു വര തെറ്റാതെ 
ഈണത്തില്‍ താളത്തില്‍ 
വൃത്തത്തില്‍ ചൊല്ലണം.

അന്ന്.....
എഴുത്തഛന് ദക്ഷിണവെച്ച് ,

നൂറിന്‍റെ കാശിറക്കി,
വാങ്ങി ഞാന്‍ 
ഒരു ഖണ്ഡകാവ്യം.


ഒന്നല്ല, പത്തല്ല 
ഒരായിരം വട്ടം വായിച്ചു. 
നിഘണ്ടുവിലലഞ്ഞു.
ഗുരുവിനോടറിവ് ചോദിച്ചു.

ഉല്ലസിക്കാന്‍..
ഒന്ന് രസിക്കാന്‍
ഒരു സുഖശയനം.
സ്മൃതിയുടെ, രതിയുടെ,
നാട്യത്തിന്റെ ,
ശുദ്ധ സംഗീതത്തിന്റെ മെത്തയില്‍.

കലികാല കവിത:-

അറിയണം ഒരു ഭാഷ -മലയാളം.
എഴുതാം ഒരുവരിയില്‍ 
ഒരു വാക്ക് ഒരക്ഷരം.
കോമ, കോമാളി, ആശ്ചര്യം!
ഒടുവിലൊരു 'ഫുള്‍ സ്റ്റോപ്പ്‌'.
നുരയുന്നു ചിതറുന്നു 
ഇംഗ്ലീഷ് പദങ്ങള്‍.

കട്ടികൂടിയ കവിത
രണ്ടു വരി.
കട്ടിയോരല്പം കുറഞ്ഞോ-
രണ്ടു പേജ് .
വൃത്തമേ പാടില്ല.
ഒരുത്തനും ..
ഈണമായ് ചൊല്ലാന്‍
കഴിയേണ്ട.


വരിയില്‍;
വരിക്കിടയില്‍,   
മുകളില്‍, കീഴില്‍
വായിക്കണം.
ബാഹ്യം ആന്തരം 
വേര്‍തിരിച്ചാരും പറയരുത്..


ഒരു തോന്നല്‍ ഒരു കവിത.
ഒരു നിലാസ്വപ്നം.
മറയ്ക്കുന്ന മുറിവ്.
മറയില്ലാതെ വിളമ്പുന്ന രതി.

തുന്നിക്കൂട്ടിയ ,പൊളി പ്രണയം, വികാരം.
ഒരു കയ്യാങ്കളി.
ഒരു കൊലക്കളം.
ഒരു വിമര്‍ശനം.
ഒരു വായ്പ്പാട്ട്.

അമ്പമ്പോ...
ആധുനിക കവിത!
വായിക്ക് വന്നത് 
കവിക്ക് കവിത.
ഇത് കലികാല 
'കണ്ട കാവ്യം'.

വായിച്ചോരൊന്നു പതറണം.
രക്തം തിളയ്ക്കണം.
എഴുതിയവനെ രണ്ടു തല്ലണം.
നാവ് പിഴുതെറിഞ്ഞ്,
ജട പിടിച്ച താടി കരിച്ച് ,
കൈ വെട്ടി മാറ്റി,
കണ്ണ് ചൂഴ്ന്നെടുക്കണം.

ഹാ, ഹന്ത കഷ്ടം!
ഈ ആധുനിക കവികള്‍ 
അരങ്ങു തകര്‍ക്കട്ടെ...,
ഞാന്‍ ഇവിടെ നിന്നും 
മാറി നില്‍ക്കട്ടെ.....



Saturday, June 4, 2011

നീ അറിയാന്‍...




എന്നിലൊന്നുമേയില്ല;
നിനക്കെന്നെ സ്നേഹിക്കാന്‍..
കേട്ടുകൊള്‍കീ  വരികള്‍,
ഇതാദ്യമായ് നീ അറിയാന്‍ എഴുതുന്നൂ ..

കളവുപറഞ്ഞുകളങ്കമീ നാവും 
നേര്‍ത്തതാണെങ്കിലുമുയരുമീ 
സ്വരത്താലിടറുന്ന കണ്ണും 
തെറ്റാണു ചെയ്യുന്നതെങ്കിലുമാവര്‍ത്തിക്കുമീ 
കൈകാല്‍കളും

തിരിതെളിയിച്ചാര്‍ത്തുകത്താന്‍ തുടങ്ങും മുന്‍പേ 
കാറ്റൂതിക്കെടുത്തിയ സ്വപ്നമുരുകിയുറഞ്ഞ്‌
കട്ടപിടിച്ചോരീ കല്ലുമനസും

തിന്നു ചീര്‍ത്തുവീര്‍ത്ത കൊഴുപ്പോടു-
മോടികൂട്ടാന്‍ തേച്ചുപിടിപ്പിച്ച മഷിച്ചാര്‍ത്തും 
മുഖത്തെ ചുളിവ, നുണക്കുഴിയെന്നും
നിറംമങ്ങിയ മുടിയെ, ഭാഗ്യനരയെന്നും 
വമ്പുപറയും ദുര്‍വാശിക്കാരി .

നാട്യമീ ലോകം; നാടകമീ ജീവിതം,
കാപട്യമെന്‍ സ്നേഹം.
ജന്മം തന്നകൊണ്ടമ്മയിലും 
എനിക്കുന്നമ്മതന്നുദരത്തില്‍ നാമ്പിട്ടു-
എന്നതോര്‍ത്തവളിലും 
പ്രണയിച്ചുവെന്നതിനാലവനിലും 
ഒട്ടു സ്നേഹം വിളമ്പുന്ന 
ഞാനീ കാപട്യക്കനി .

വീണ്ടും വന്നിതു മഴക്കാലം..
ഏറെ മോഹിച്ചു കാതിരുന്നോരോ -
മഴയും മഴനനഞ്ഞ മണ്ണിന്‍റെ മണവും
തൊട്ടുപിരിയല്ലേ, എന്നാ മഴയോടോന്നു 
ചിണുങ്ങി തെല്ലകലെമാറി,
മഴമാറി തെളിയുന്ന വേനല്‍പ്പരപ്പോടു
അലറിപ്പതഞ്ഞു ശപിക്കുന്നൂ.

ഇവിടെഞാന്‍ മഴയൂറ്റിക്കുടിച്ചും 
കെടാത്ത ദാഹത്തിന്റെ 
രാക്ഷസവായ പിളര്‍ന്ന്,
മഴ നൂലുകളിലായി ചുരുങ്ങുമ്പോഴീ
കത്തും വയറുകൂട്ടിപ്പിടിച്ചു 
വീണ്ടുമൊന്നാര്‍ത്തുപെയ്യാന്‍ കൊതിക്കുന്നു.

കെട്ടടങ്ങാത്തോരെന്‍ കണ്ണിലഗ്നിയും
മഴതൊട്ടു ശമിക്കാനിടറിനില്‍ക്കുന്നു.
പേമഴയിതിലകംപൂകിയിളകി മാറട്ടെ,
നെഞ്ചിലാഴ്ന്നെന്റെ പ്രണയം 
കുത്തിയ കഠാര.

നീറിപ്പുകയുമീ ചര്‍മത്തിലാകവേ 
മഴപെയ്ത് കുളിരിറങ്ങട്ടെ.
ജടയിലീ മഴവെള്ളമൊന്നുവീണതിന്‍ 
പുതിയ മുകുളങ്ങള്‍ മുളച്ചുപൊന്തട്ടെ.

ഇനിയും തീരുന്നില്ലെന്റെ ദാഹം,
അളവറ്റ കടലുകുടിച്ചും .
ഉപ്പു വേര്‍പെട്ടും,
പവിഴപ്പുറ്റുകളൊക്കെയും തിന്നും 
കെടുന്നില്ലീ വിശപ്പും.

പറയുവാനുണ്ടിനിയുമൊരുപാ-
ടെത്ര പറഞ്ഞോ, അതിനു മെത്രയോ 
പാടിക്കഴിഞ്ഞീ വെളയിലെന്നകം.
എങ്കിലും, ഇതൊക്കെയുമാണ് ഞാന്‍.

ഇനിയൊന്നുമേ നിനക്കെന്നെ 
പ്രണയിക്കാനതുകൊള്ളും വിധമൊരു 
വര്‍ണവുമില്ലെന്നില്‍.
ശൂന്യമീ കൈകള്‍,....കാണുക
നിനക്കേകാനില്ലൊട്ടൊരു
പ്രണയക്കുറിപ്പും പനിനീര്‍പ്പൂചെണ്ടും.

കാതുകൂര്‍പ്പിച്ച് കേട്ടറിഞ്ഞിതൊക്കെയും
ഇനി നീ പറയൂ....
നിന്‍റെ മുന്നിലൂര്‍ന്നുവീഴും 
മഴയ്ക്കെന്റെ ഗന്ധമോ?...
താവക സൌധപ്പടിവാതിലും തുറന്നിനിയും 
കാത്തുനില്‍പ്പതെന്നയോ?...

വീണ്ടുമാവര്‍ത്തിച്ചു പറയുന്നൂ..
ഇല്ല, വരില്ല ഞാന്‍.