Saturday, January 29, 2011

വയസ്സി,



കാലമിതേതോ കലികാലരൂപമായ്
മാറിപ്പോയ്‌ നിന്‍ കുഞ്ഞ,ന്ന്യനായി .
ഉറ്റവരെന്നും പറഞ്ഞോടിക്കളിച്ചോരീ
കൈകാല്‍കളില്‍ കരുത്തേറയായി.
വിങ്ങിക്കരഞ്ഞമ്മ,യെന്നും വിളിച്ചോരീ
ഉണ്ണിനാവില്‍ ഉറയുന്ന ദ്വേഷമായി.

കരിമഷിച്ചായം വരച്ചോരാ ചുമരില -
ക്കരിയൊക്കെയും മായ്ച്ചു
അക്ഷരമാലയും പാട്ടും പഠിപ്പിച്ചു.
കുത്തിവരയ്ക്കുവാന്‍ ഇന്നൊട്ടു വേണ്ടൊരാ-
കുറ്റിപെനസിലും
അത്തറിന്‍ മണമുള്ള  കുഞ്ഞുടുപ്പും .

കേട്ടുപഴകിയ മുത്തശ്ശിക്കഥയിലെ
അണ്ണാരക്കണ്ണനായി മാറിയും ,
നിന്‍റെ മാറിലേക്കൊട്ടികിടന്ന കുഞ്ഞിനായി
തേങ്ങലിന്‍ താരാട്ടുമൂളിപഠിച്ചതും കാണുക.

ഭാരമേറി പത്തുമാസങ്ങള്‍
അമ്മയെന്നുള്‍വിളി കേട്ടും
കാത്തിരുന്നവള്‍
മേനി നോക്കാതെയും,വേദനയോര്‍ക്കാതെയും.

കേവല വിഡ്ഢി നീയിന്നിവ-
ന്നാഹാരവും വടിവൊത്ത വസ്ത്രവും
മാത്രമായി.
എങ്കിലു, മെന്‍മകനെന്നുമെന്‍ ചാരെ
എന്നതാകുന്നു നിന്‍റെയുള്ളം.

ആരാരുമറിയാതെ ആ കുഞ്ഞെഴുത്തുകള്‍
ഓരത്ത് ചേര്‍ത്ത് വിതുമ്പവേ
ഓര്‍ക്ക...,
മോടിയൊക്കെയും മാഞ്ഞുപോയ്      
അമ്മെ, നീ മായാലോകത്തു നിന്നുണര്‍ന്നീടുക....

Saturday, January 1, 2011

സന്ദേശം...

കാലു നീറുന്നു.
കരങ്ങള്‍ നീറുന്നു.
ഹൃദയത്തിനു മാത്രം നീറ്റലില്ല.
കൈ നീറുന്നു വെന്നത്കൊണ്ടോ,
എന്‍റെ കവിതയ്ക്കുമുണ്ടതേ നീറ്റല്‍.


എന്നിലേക്കെന്നെ തിരിച്ചയയ്ക്കുമ്പോള്‍ ,
മുള്ളാഴ്ന്നിറങ്ങി വൃണപ്പെട്ട മജ്ജയും
പ്രായാധിക്യം തോന്നുന്ന ചര്‍മവും 
കൊഴിഞ്ഞു തീര്‍ന്ന മുടിനാരും
ലാടമടിക്കപ്പെട്ട നഖങ്ങളും 
വിരസതയിലാക്കുന്ന മുഖവുമല്ലാതെ 
വികാരങ്ങളേതുമതില്ല.


ഒരു വിടവാങ്ങലിന്‍റെ പകല്‍ കൊഴിഞ്ഞു പോകും മുന്‍പേ 
ഞാനെന്‍റെ നന്ദി പറയട്ടെ,
സൃഷ്‌ടിച്ച മാതാപിതാക്കള്‍ക്കും 
എഴുതാന്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്കും 
പൂക്കളിരുക്കരുതെന്നു പഠിപ്പിച്ച 
നിര്‍ജീവ ചെമ്പനീരുകള്‍ക്കും
വാശി പിടിപ്പിച്ച സോദരര്‍ക്കും 
താങ്ങായി നിന്ന മിത്രങ്ങള്‍ക്കും 
ഞാന്‍ നോവിച്ച,എന്നെ നോവിച്ചവര്‍ക്കും
എഴുതാന്‍ മറന്നുപോയ മറ്റെല്ലാവര്‍ക്കും.


എന്തെന്റെ നന്ദി വാക്കുകള്‍ക്കപ്പുറം പോകുന്നു!
ഓ,മറന്നുപോയി ..എന്നെ തിരിച്ചറിഞ്ഞ 
രണ്ടക്ഷര പേരിനും നന്ദി.
പാതയിലുപേക്ഷിച്ച ചിലങ്കയ്കും
തളര്‍ന്നുപോയ വീണയ്ക്കും
കളവെഴുതിയ തൂലികയ്ക്കും 
കളമെഴുതിയ രേഖകള്‍ക്കും 
വികട സരസ്വതിയുടെ നാവിനും 
ജഗത്പിതാവിനും 
ഇതാ എന്‍ പാലായന സന്ദേശം....