Friday, October 5, 2012

ട്രെയിന്‍ സിഗ്നല്‍


പുസ്തകത്തിന്‍ വരികള്‍ക്കിടയിലൂ-
ടെപ്പൊഴോ വന്നു വീശിയ കാറ്റതില്‍
തെറ്റി മാറിയ കണ്ണിലെ  രശ്മികള്‍,
മെല്ലെ മേല്ലെവേ പിറകോട്ടനങ്ങുന്നു .

കണ്ടു ഞാനിതേകാഴ്ച്ചകള്‍  എത്രയോ -
യാത്രകള്‍ , പാളങ്ങള്‍ മാറാതെ.
പുസ്തകത്തിലാപഴയ താളുകള്‍
വീണ്ടുമെത്താന്‍ തിരക്കിട്ടു മറിക്കവേ ,
കണ്ടു ഞാനെന്‍റെ കണ്ണടക്കൂടിലെന്നോ -
കണ്ടു പരിചിതമാം മുഖം.




കാണാന്‍ കൊതിച്ചു ഞാനെനെങ്കിലും ,..ഞെട്ടി-
ഉള്‍ക്കാമ്പിലക്ഷരത്തണ്ടുലഞ്ഞുപോയ്‌ മാത്രയില്‍.
കമ്പികള്‍ക്കപ്പുറത്തെങ്ങോ  പാടാത്ത പാട്ടിന്‍റെ -
ഈണം ശ്രവിച്ചപോല്‍
കണ്ടില്ല എന്ന് കരുതട്ടെ, എന്നോര്‍ത്ത്
ദൃഷ്ടികള്‍ തമ്മിലിടറാന്‍ വിടാതെപോയ് .

ഏറ്റുവാങ്ങിനാം വഴിക്കാറ്റും
തണുപ്പും മഴചാറ്റലൊക്കെയും ,
ഓരത്തിരിക്കുവോരൊക്കെ തടയവേ ..
ഒന്നുമേ നടിച്ചില്ല; പരസ്പരം കൊണ്ടു-
നിശ്വാസങ്ങള്‍ , വിതുമ്പലും.

ദൂരമേറെ...അപരിചിതര്‍നാം -
അകന്നുപോയെങ്കിലും ,
തമ്മിലൊന്നായ്‌ നടക്കാന്‍ കൊതിച്ചവര്‍.
ഉണ്ട് പേടി, നിന്നിലുമെന്നിലും .
അറിയുന്നു നാം തങ്ങളിലെങ്കിലും.

മാറി മാറി പച്ചയും ചുവപ്പും
യാത്രതുടരുന്നു ഇറക്കിയും പേറിയും .
നിശ്ചലയായി നിന്നു ഞാന്‍-
നീയൊരു ചുവപ്പിലെങ്ങോ
മറഞ്ഞു പോയീക്ഷണം .

ദൃഷ്ടികള്‍ ചുറ്റും പരക്കവേ അസ്വസ്ഥം..
മിണ്ടിയില്ലെങ്കിലും ഉടഞ്ഞുപോയ് -
തങ്ങളില്‍ കണ്ടുനാം ,
കലങ്ങിയ കണ്ണുകള്‍ ........

                                       
                                     -ശ്രുതി



Sunday, July 22, 2012


മകള്‍ക്ക്...

ഞാനെന്‍റെ മകള്‍ക്ക് ജന്മം നല്‍കി.
നന്മയെന്നു അഭിധ ചൊല്ലി.
അവള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ നല്‍കിയില്ല.
കളികള്‍ക്ക് കൂട്ടുമായില്ല.
പാദത്തില്‍ ഊന്നി നടത്തിയില്ല.
താരാട്ടിന്നീണം പകര്‍ന്നതില്ല.
സ്നേഹപൂര്‍വമായൊരു വാക്ക് പറഞ്ഞില്ല.
നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചുമില്ല.

നിന്നെ ഞാനറിയാഞ്ഞല്ല കുഞ്ഞേ..
നീ നോവുന്നത് കാണാഞ്ഞുമല്ല.
ഒരിക്കല്‍ മരണമെന്നെ ചൂഴ്ന്നെടുക്കുമ്പോള്‍ 
 എന്റെ ചേതന അറ്റ മാംസത്തെകണ്ട്
നീ പതറാതിരിക്കാന്‍.
നീ സ്വയം ജീവിക്കാന്‍ പഠിക്കാന്‍.
എന്റെ വിരഹം നിന്നെ 
മുറിപ്പെടുത്താതിരിക്കാന്‍ 
ഈ അമ്മയെ ഓര്‍ത്ത് 
നെടുവീര്‍പ്പ് ഉതിര്‍ക്കാതിരിക്കാന്‍.
ഞാന്‍ ഇങ്ങനെ നിന്നെ പരിശീലിപ്പിച്ചു.
ഇനി നിനക്കെന്നോടുള്ളത്;
ആ പത്തുമാസങ്ങളുടെ ഭാരക്കൂടുതലും 
മുലപ്പാലിന്റെ കയ്പ്പും മാത്രം..

Sunday, March 11, 2012

മരണത്തോടൊരു വാക്ക് ...

നിന്നെ ഞാനെത്ര തേടി നടന്നു
മരണമേ നീ എന്നെ കണ്ടതേ ഇല്ല.


ഇന്നുനീയാ കുരുന്നിന്റെ കൈവെള്ളയില്‍ ;
നീട്ടിയ വിരലുകളില്‍ ;
വിഷം തീണ്ടിയതറിയവേ,
എന്റെ ഹൃദയം തകര്‍ന്നുപോയി .


പാവമാ കൊച്ചു പെണ്‍കിടാവിന്റെ
കീറി പറഞ്ഞോരാ പാവാട തുമ്പിലായ്
ഞേലുകയാണ് ഞാന്‍ ജീവിതെം കണ്ടൊരീ
കാലചക്രത്തിന്റെ സൂചി വിധേയമായ് .


കൊടിയേറി വാഴുന്നു നല്മുലപ്പാലിന്റെ
മധുരം മറന്നൊരീ അമ്മമക്കള്‍ .
കരയുവാന്‍ കണ്ണുനീരാവില്ലെടുക്കുവാന്‍
ഒരുതുള്ളി പോലും ബാക്കിയില്ല.


മനസാം മരുപ്പച്ച അതിര്ഭേദിച്ച്
എങ്ങോ അവസാന യാത്രയ്ക്കൊരുങ്ങാറായ്.
മതിയാവതില്ലെന്റെ പഴയകാലത്തിന്റെ ;
കുറുമ്പുനിറഞ്ഞോരെന്‍ ബാല്യകാലത്തിന്റെ ,
മടിതട്ടിലൊരുകോടി ജന്മം പുലര്‍ന്നാലും

നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല ....



എന്‍റെ നിലച്ച കണ്ണുകള്‍;
ഇരുട്ടുമാത്രമാണ് ചുറ്റും.
പോര്‍വിളിക്കിടയില്‍ അറുത്തെറിഞ്ഞ കാലുകള്‍;
ഇനിയൊരു കാതം നടക്കാനില്ല.

അക്ഷരമറിയുമെങ്കിലും, ചലനമറ്റ കൈകള്‍;
എഴുതിയറിയിക്കാന്‍ ഒന്നുമില്ല.
നിശബ്ദതയുടെ നീണ്ട വര്‍ഷങ്ങള്‍;
കേള്‍ക്കാനറിയാത്ത കാതുകള്‍ വേണ്ട.
ചൂതാട്ടങ്ങള്‍ക്കിടയില്‍ പിഴുതെറിഞ്ഞ നാവ്;
ഇനിയൊന്നും പറയാനില്ല.

എങ്കിലും,
ഞാന്‍ ശ്വസിക്കുന്നു...ഗന്ധമറിയുന്നു..;
സിറിന്ജും സിറപ്പും നിറച്ച മുറിക്കുള്ളില്‍.
സ്വപ്നം കാണുന്നു...
ഏഴുവര്‍ണങ്ങള്‍ ചാലിച്ച, പട്ടം കണക്കെ -
പറക്കുന്ന സ്വപ്‌നങ്ങള്‍.
എനിക്ക് തളര്‍ച്ചയില്ല.
എന്‍റെ മനസ് മരച്ചിട്ടുമില്ല.

Saturday, February 4, 2012

പ്രണയം...




ഞാന്‍ പ്രണയിക്കുന്നൂ...
നിറച്ചാലുകള്‍ക്ക് വഴിതെളിക്കുന്ന
ജനല്‍പാളിയിലെ
മഴത്തുള്ളി മായും വരെ.

ഇടറിവീഴാന്‍ മടിയോടെ
തെന്നി നീങ്ങും മഴത്തുള്ളിയില്‍
എന്നെയും നിന്നെയും കണ്ടു.

നിന്‍റെ കൈകോര്‍ത്തു പിടിച്ചാണ്
ഞാന്‍ നടന്നത്...
നിന്‍റെ നീര്‍മിഴികളിലൂടെയാണ്‌
ഞാന്‍ ലോകം കണ്ടത്..

നോവേറ്റു വീഴുമ്പോള്‍
എന്നെ താങ്ങി നിര്‍ത്തിയത് ,
ഞാനുറങ്ങിയത്,
നിന്‍റെ പ്രണയത്തിന്റെ
മടിത്തട്ടിലാണ്..

കടുത്ത മരവിപ്പിലും
എന്നെ ചേര്‍ത്തുപിടിച്ചത്
നിന്‍റെ പുതപ്പിന്‍ ചൂടാണ്..

തിരതല്ലിയാര്‍ക്കുന്ന കടല്‍ പോലെ,
ഈ നിറങ്ങള്‍ക്കപ്പുറത്ത്
ജനല്‍കമ്പികള്‍ കടന്നുള്ള
വെളിച്ചത്തിനപ്പുറത്ത്
ഇരുട്ട് പരക്കും സായാഹ്നങ്ങള്‍ക്കപ്പുറത്ത്...
എന്നെയും നിന്നെയും
കാലത്തെയും മറികടന്ന്
പ്രണയത്തിന്റെ ആല്‍മരക്കൊമ്പുകളില്‍
പക്ഷികള്‍ ഇനിയും കൂടുകൂട്ടുന്നു..