Sunday, June 5, 2011

ഇത് ഒരു പഴയ കവി....


ഓര്‍മയില്‍..
അന്ന് കവിത:-
എഴുതുവാന്‍ അറിവുവേണം,
അതിനു തെളിവ് വേണം.
തെളിവിനായ് ഇടവിടാതെ 
ഘനമേറിയ സംസ്കൃത -
പ്പയറ്റുവേണം.

വരിയിലൊരു വര തെറ്റാതെ 
ഈണത്തില്‍ താളത്തില്‍ 
വൃത്തത്തില്‍ ചൊല്ലണം.

അന്ന്.....
എഴുത്തഛന് ദക്ഷിണവെച്ച് ,

നൂറിന്‍റെ കാശിറക്കി,
വാങ്ങി ഞാന്‍ 
ഒരു ഖണ്ഡകാവ്യം.


ഒന്നല്ല, പത്തല്ല 
ഒരായിരം വട്ടം വായിച്ചു. 
നിഘണ്ടുവിലലഞ്ഞു.
ഗുരുവിനോടറിവ് ചോദിച്ചു.

ഉല്ലസിക്കാന്‍..
ഒന്ന് രസിക്കാന്‍
ഒരു സുഖശയനം.
സ്മൃതിയുടെ, രതിയുടെ,
നാട്യത്തിന്റെ ,
ശുദ്ധ സംഗീതത്തിന്റെ മെത്തയില്‍.

കലികാല കവിത:-

അറിയണം ഒരു ഭാഷ -മലയാളം.
എഴുതാം ഒരുവരിയില്‍ 
ഒരു വാക്ക് ഒരക്ഷരം.
കോമ, കോമാളി, ആശ്ചര്യം!
ഒടുവിലൊരു 'ഫുള്‍ സ്റ്റോപ്പ്‌'.
നുരയുന്നു ചിതറുന്നു 
ഇംഗ്ലീഷ് പദങ്ങള്‍.

കട്ടികൂടിയ കവിത
രണ്ടു വരി.
കട്ടിയോരല്പം കുറഞ്ഞോ-
രണ്ടു പേജ് .
വൃത്തമേ പാടില്ല.
ഒരുത്തനും ..
ഈണമായ് ചൊല്ലാന്‍
കഴിയേണ്ട.


വരിയില്‍;
വരിക്കിടയില്‍,   
മുകളില്‍, കീഴില്‍
വായിക്കണം.
ബാഹ്യം ആന്തരം 
വേര്‍തിരിച്ചാരും പറയരുത്..


ഒരു തോന്നല്‍ ഒരു കവിത.
ഒരു നിലാസ്വപ്നം.
മറയ്ക്കുന്ന മുറിവ്.
മറയില്ലാതെ വിളമ്പുന്ന രതി.

തുന്നിക്കൂട്ടിയ ,പൊളി പ്രണയം, വികാരം.
ഒരു കയ്യാങ്കളി.
ഒരു കൊലക്കളം.
ഒരു വിമര്‍ശനം.
ഒരു വായ്പ്പാട്ട്.

അമ്പമ്പോ...
ആധുനിക കവിത!
വായിക്ക് വന്നത് 
കവിക്ക് കവിത.
ഇത് കലികാല 
'കണ്ട കാവ്യം'.

വായിച്ചോരൊന്നു പതറണം.
രക്തം തിളയ്ക്കണം.
എഴുതിയവനെ രണ്ടു തല്ലണം.
നാവ് പിഴുതെറിഞ്ഞ്,
ജട പിടിച്ച താടി കരിച്ച് ,
കൈ വെട്ടി മാറ്റി,
കണ്ണ് ചൂഴ്ന്നെടുക്കണം.

ഹാ, ഹന്ത കഷ്ടം!
ഈ ആധുനിക കവികള്‍ 
അരങ്ങു തകര്‍ക്കട്ടെ...,
ഞാന്‍ ഇവിടെ നിന്നും 
മാറി നില്‍ക്കട്ടെ.....



No comments:

Post a Comment